ഒരു പോലീസ് സർജന്റെ ഓർമ്മകുറിപ്പുകൾ
ഫോറന്‍സിക് മെഡിസിന്‍ പ്രൊഫസ്സറായും പോലീസ് സര്‍ജനായും കേരളാ പോലീസിന്‍റെ മെഡിക്കോ ലീഗല്‍ ഉപദേശകനായും സംസ്ഥാന സര്‍ക്കാരിന്‍റെ മെഡിക്കോ ലീഗല്‍ വിദഗ്ദ്ധനായും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറായും ഒക്കെ ജോലി ചെയ്ത ഡോ ബി ഉമാദത്തൻ എഴുതിയ ഒരു പോലീസുകാരന്റെ ഡയറി കുറിപ്പുകൾ.
നിരവധി അസാധാരണ മരണങ്ങളില്‍ കൃത്യസ്ഥലം സന്ദര്‍ശിക്കുകയും ക്രിമിനല്‍ നടപടി നിയമം 161-ാം വകുപ്പ് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാക്ഷിമൊഴികള്‍ നല്കുകയും ചെയ്തയാൾ. വായനയിലുടനീളം വ്യത്യസ്തമായ അനേകം സംഭവനകളിലൂടെ നമ്മെ കൊണ്ട് നടത്തുന്നു.
1. കുറ്റവാസന ജന്മവാസനയാണ്
2. ഒരു നല്ല കുറ്റാന്വേഷകൻ ഒരിക്കലും ഒരു തെളിവിനെ മാത്രം അവലംബിക്കുവാൻ പാടില്ല. മെഡിക്കൽ തെളിവുകളും ശാസ്ത്രീയമായ മറ്റു തെളിവുകളും അന്വേഷണത്തിൽ വെളിവാകുന്ന വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അവയെ തിരസ്‌കരിക്കുകതന്നെ വേണം. ശാസ്ത്രത്തിനും ശാസ്ത്രജ്ഞനും തെറ്റുപറ്റാം.
3. കണ്ടുപിടിത്തങ്ങൾ വ്യാഖ്യാനിക്കുമ്പോൾ ഭാവനയ്ക്ക് കടിഞ്ഞാണിടുന്നതാണ് വിദ്വാനു ഭൂഷണം.
4. യുദ്ധം എന്തിനുവേണ്ടിയായാലും അതിന്‍റെ യാതനകളേറ്റു വാങ്ങുന്നത് നിരപരാധികളായമനുഷ്യരാണല്ലൊ. (ലിബിയ യുദ്ധം പശ്ചാത്തലം)
അതി പ്രശസ്തമായ പാനൂ൪ പോലീസ് സ്റ്റേഷൻ സബ് ഇന്‍സ്‌പെക്ട൪ ജി. സോമൻ ആത്മഹത്യ, ചാക്കോവധവും സുകുമാരക്കുറുപ്പും, രാജാക്കാട് പോലീസ് സ്റ്റേഷന്‍ കെ.ഡി.യും പതിനാറോളം ഭവനഭേദനങ്ങളും അത്രത്തോളം കൊലപാതകങ്ങളും നടത്തിയിട്ടുള്ള റിപ്പര്‍ ചാക്കോ, കോട്ടയത്ത് അഭയ എന്ന കന്യാസ്ത്രീയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന കോണ്‍വെന്‍റെിലെ കിണറ്റില്‍ കാണപ്പെട്ടത് തുടങ്ങി നിരവധി സുപ്രസിദ്ധമായ കേരളത്തെ നടുക്കിയ കൊലപാതക പരമ്പരകളെപറ്റിയുള്ള വിശാലവും ശാസ്ത്രീയമായ രീതിയിൽ ഉള്ള വിവരണങ്ങൾ. ഒപ്പം ലിബിയൻ അനുഭവങ്ങൾ എന്ന അധ്യായത്തിൽ ലിബിയൻ ജനതയുടെ ജീവിത രീതികളും അനുവർത്തിച്ചു പോരുന്ന ആചാരങ്ങളെ പറ്റി പറയുന്നത് ഒരു യാത്രാനുഭവം വായനക്കാർക്ക് സമ്മാനിക്കുന്നുണ്ട് അവിടുത്തെ പ്രസിഡന്‍റ് കേണൽ മുവാമ്മർ ഗദ്ദാഫിയുടെ ജീവിതഗാഥയും അവിസ്മരണീയം തന്നെയാണ്.

Comments
Post a Comment